എന്തുകൊണ്ട് കേരളത്തിൽ സ്ത്രീ പീഡനങ്ങൾ പെരുകുന്നു

representational image

പത്ര മാദ്ധ്യമങ്ങളിൽ ദിവസവും വരുന്ന വാർത്തകൾ കണ്ടാൽ ഒരു പെൺകുഞ്ഞിന്റെ അമ്മയാകാൻ എനിക്ക് ഭയമാകുന്നുവെന്നാണ്  ഒരു സുഹൃത്ത് എന്നോട് പറഞ്ഞത്. ഒരു പക്ഷേ കേരളത്തിലെ ഒട്ടു മിക്ക മാതാപിതാക്കളുടെയും മാനസികാവസ്ഥ ഏതാണ്ടിതു തന്നെയായിരിക്കും. കാരണമറിയാതെ വ്യാകുലപ്പെടുന്ന മനസുമായാണ് മിക്കവരും കഴിയുന്നത്. പെൺകുട്ടികൾക്ക് നേരെയാണ് ഇത്തരത്തിൽ പീഡനങ്ങൾ ഉണ്ടാകുന്നതെന്നും തങ്ങളുടെ ആൺമക്കൾ സുരക്ഷിതരായിരിക്കുമെന്നും ആരെങ്കിലും കരുതിയാലും തെറ്റി.

നമ്മുടെ കുഞ്ഞുങ്ങൾ അത് ആണായാലും പെണ്ണായാലും അവർ നമ്മുടെ കണ്ണകലത്ത് നിന്നും മാറിയാൽ അവർ സുരക്ഷിതരല്ലെന്നാണ് വർത്തമാന സാഹചര്യം പഠിപ്പിക്കുന്നത്. കാമത്തിന്റെ കണ്ണുമായി നടക്കുന്നവർക്ക് ആണായാലും പെണ്ണായാലും വേണ്ടില്ലെന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയെന്നത് അപകടകരമാണ്.

ഇത്തരം സംഭവങ്ങൾ പെരുകുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് കുടുംബബന്ധങ്ങളിൽ വന്ന മാറ്റങ്ങളാണ്. കൂട്ടുകുടുംബത്തിൽ നിന്നും അണുകുടുംബത്തിലേക്കും മൈക്രോ അണുകുടുംബങ്ങളിലേക്കും മലയാളി ചുരുങ്ങിയപ്പോൾ എവിടെയൊക്കെയോ ബന്ധങ്ങളുടെ കെട്ടുറപ്പുകൾ നഷ്ടമായിക്കഴിഞ്ഞു. പണ്ട് തനിക്ക് എന്തെങ്കിലും വിഷമങ്ങൾ ഉണ്ടെങ്കിൽ അത് തുറന്ന് പറയാനുള്ള സാഹചര്യങ്ങൾ ഈ കുടുംബങ്ങളിൽ ഏറെയുണ്ടായിരുന്നു. എന്നാൽ ഇന്ന് എല്ലാവരും അവനവനിലേക്ക് തന്നെ മടങ്ങിയപ്പോൾ തുറന്ന് പറച്ചിലുകൾക്ക് ഇടവും സമയവുമില്ലാതായി. ഇന്ന് കേരളത്തിൽ നടക്കുന്ന പല സംഭവങ്ങളും പുറത്ത് വന്നിരിക്കുന്നത് സ്കൂളുകളിലെ അദ്ധ്യാപകരും ചൈൽഡ് ലൈൻ പ്രവർത്തകരും നടത്തുന്ന കൌൺസിലിംഗ് മുഖേനയാണെന്ന കാര്യം വിസ്മരിച്ചു കൂട.  എന്ത് കൊണ്ട് നമ്മുടെ മക്കളെ കേൾക്കാൻ തയ്യാറാകുന്നില്ലെന്ന് ഓരോ മാതാപിതാക്കളും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

പെൺവാണിഭക്കേസുകളിലെ പ്രതികളെ കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യൻ നീതിന്യായ വ്യവസ്ഥിതിയിൽ ചില പരിമിതികൾ ഉണ്ടെന്ന കാര്യം വ്യക്തമാണ്. കാലഹരണപ്പെട്ട നിയമങ്ങളുടെ മാറ്റിയെഴുത്ത് ആധുനിക കാലത്തിൽ അത്യാവശ്യമായി നിറവേറ്റേണ്ട കടമകളിലൊന്നാണെന്ന് ഭരണകൂടങ്ങൾ മനസിലാക്കണം. കേരളത്തിൽ അടുത്തിടെയായി ചില കേസുകളിൽ പ്രതികളെ സംരക്ഷിക്കുന്നതിന് ആരൊക്കെയോ അവിഹിതമായി ശ്രമിച്ചുവെന്നത് സംശയം ജനിപ്പിക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ നൽകുകയെന്നത് ഭരണകൂടത്തിന്റെയും നീതിന്യായവ്യവസ്ഥയുടെയും ഉത്തരവാദിത്വമാണ്…

ദൌർഭാഗ്യകരമെന്ന് പറയട്ടെ ഇത്തരം സംഭവങ്ങളിൽ ചിലപ്പോഴെങ്കിലും സമൂഹവും ഒരു പരിധിവരെ പ്രതിസ്ഥാനത്ത് നിൽക്കുന്നുണ്ട്. ഒരു പെൺകുട്ടിക്കെതിരെ അതിക്രമം ഉണ്ടായാൽ അവളുടെ മാനം പോയെന്ന തരത്തിൽ സമൂഹം നടത്തുന്ന പ്രചാരണങ്ങൾ അവളെ ആത്മഹത്യയിലേക്കാണ് നയിക്കുന്നത്. ശരീരത്തിൽ ഒരു പട്ടി കടിച്ചതിലപ്പുറം മറ്റൊന്നും സംഭവിച്ചിട്ടില്ലെന്നും മുന്നോട്ടുള്ള ജീവിതത്തിൽ എല്ലാം മറന്ന് ജീവിക്കണമെന്നും അവൾക്ക് ധൈര്യം കൊടുത്ത് കൂടെനിൽക്കുകയാണ് വേണ്ടത്. ഇത്തരം അതിക്രമ സംഭവങ്ങളിൽ പ്രതികൾക്ക് വീണ്ടും സമൂഹത്തിൽ ജീവിക്കാൻ കഴിയുമെങ്കിൽ ഇരയായ നിനക്കും അന്തസോടെ തന്നെ ജീവിക്കാം എന്ന് അവളെ പറഞ്ഞ് മനസിലാക്കണം.

ഇതെല്ലാം ഓർത്തപ്പോൾ പണ്ട് മദ്രസയിൽ പഠിച്ച ഒരു പാഠം മനസിൽ വരുന്നു. ഒരിക്കൽ പ്രവാചകൻ മുഹമ്മദ്(peace be upon him) അടുക്കൽ ഒരാളെത്തി. വ്യഭിചരിക്കാൻ അനുവദിക്കണമെന്നായിരുന്നു അയാളുടെ ആവശ്യം. പ്രവാചകൻ അയാളോട് ചോദിച്ചു. താങ്കളുടെ മാതാവിനെ വ്യഭിചരിക്കാൻ ഒരുക്കമാണോ. അയാളുടെ മറുപടി അതെനിക്ക് ചിന്തിക്കാനാകില്ലെന്നായിരുന്നു. എങ്കിൽ താങ്കളുടെ മകളായാലോ.. അതിനും അയാൾക്ക് കഴിയില്ലെന്നായിരുന്നു മറുപടി. എങ്കിൽ താങ്കളുടെ സഹോദരിയെ വ്യഭിചരിക്കുന്നത് ഒന്ന് ചിന്തിച്ചു നോക്കൂ. അതിനും അയാളുടെ മറുപടി ദൈവദൂതരേ എനിക്കതിന് കഴിയില്ലെന്നായിരുന്നു. അന്നേരം പ്രവാചകൻ ഇപ്രകാരം പറഞ്ഞു. ഏതൊരു പെണ്ണും ആരുടെയെങ്കിലും സഹോദരിയും മാതാവും മകളുമായിരിക്കും… ആധുനിക കാലത്തും പ്രസക്തമായ ഈ വാക്കുകൾ ആാണായി പിറന്നവരുടെയല്ലാം മനസിലിരിക്കേണ്ട ഒരു സംഗതിയാണ്. എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് സ്ത്രീയെ ബഹുമാനിക്കാനാണ്.

മറ്റൊരു കാര്യം ഈ ദുശിച്ച ലോകത്തിൽ തന്റെ അനുവാദമില്ലാതെ തന്റെ ശരീരത്തിൽ അത് ആണായാലും പെണ്ണായാലും തൊടാൻ പാടില്ലെന്ന് നമ്മുടെ മക്കളെ പഠിപ്പിക്കണം. പുറത്തിറങ്ങി നടക്കുമ്പോൾ മാന്യമല്ലാത്ത പെരുമാറ്റം ആരിൽ നിന്നുണ്ടായാലും അതിനെതിരെ പ്രതികരിക്കാൻ അവളെ പറഞ്ഞു പഠിപ്പിക്കണം….

1 Comment

Leave a comment